Showing posts with label chakram. Show all posts
Showing posts with label chakram. Show all posts

November 05, 2020

മൂകാംബിക ക്ഷേത്രം

 

മൂകാംബിക ക്ഷേത്രം കൊല്ലൂർ


“സരസ്വതി_നമസ്തുഭ്യം

വരദേ_കാമരൂപിണീ

വിദ്യാരംഭം_കരിഷ്യാമി

സിദ്ധിർ_ഭവതുമേസദാ!”


ശ്രീലകത്ത്‌ ഭദ്രദീപങ്ങളുടെ നടുവിൽ അമ്മ ശംഖു-ചക്ര-അഭയ-വരദഹസ്തയായി-പത്മാസനസ്ഥിതയായിട്ടാണ്‌  ദർശ്ശനം തരുന്നത്! 

കൊല്ലൂർ_മൂകാംബികാ ക്ഷേത്രത്തെക്കുറിച്ചുള്ള പുരാണം ഇപ്രകാരമാണ്. 


അസുര ചക്രവർത്തിയായ മഹിഷാസുരൻ ത്രിലോകങ്ങളും കീഴടക്കിയപ്പോൾ സ്ഥാനഭ്രഷ്ടരായ ദേവൻമാർ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവ് പരമശിവനെയും കൂട്ടി പാലാഴിയിലെത്തി ശ്രീ നാരായണനെ അഭയം പ്രാപിച്ചു. ശ്രീ നാരായണൻ അരുളിച്ചെയ്തതു പ്രകാരം, പുരുഷന്മാരാൽ നിഗ്രഹിക്കാനാവാത്ത മഹിഷനെ നിഗ്രഹിക്കാൻ കുടജാദ്രിയിലെത്തി കോലമഹർഷിയെയും കൂട്ടി ആദിപരാശക്തിയെ കണ്ട് അപേക്ഷിച്ചു.


ഇവരുടെ അപേക്ഷ പ്രകാരം ദേവി മഹിഷാസുരനെ വധിച്ച് തേജോരൂപിണിയായി വാനിൽ 

തിളങ്ങി നിന്നു. ഈ സമയം ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് ഇന്നു കാണുന്ന ക്ഷേത്ര കേന്ദ്രത്തിൽ ജ്യോതിർമയിയായ ശ്രീചക്രം ഉണ്ടാക്കി ഭൂമിയുടെ രക്ഷാർഥം ദേവിയെ പ്രതിഷ്ഠിച്ചെന്നാണു വിശ്വാസം.ദേവലോകം നശിപ്പിക്കാൻ ശക്തിനേടാനായി കംഹാസുരൻ തപസ്സ് ചെയ്യുന്നതിൽ പരിഭ്രാന്തരായ ദേവന്മാർ ദേവിയെ വീണ്ടും അഭയം പ്രാപിച്ചു. തപസ്സിൽ പ്രീതനായി ബ്രഹ്മാവു പ്രത്യക്ഷപ്പെട്ടപ്പോൾ, കംഹാസുരന്റെ നാവിൽ കുടിയേറിയ ദേവി ഇയാളെ മൂകനാക്കിയത്രെ.


മൂകനായ കംഹൻ വരമൊന്നും ചോദിക്കാതെ വന്നപ്പോൾ ബ്രഹ്മാവ് മടങ്ങി. ഇങ്ങനെ കംഹനെ മൂകനാക്കിയതിനാലാണു ദേവിക്കു മൂകാംബിക എന്ന പേരു വന്നതെന്നാണു വിശ്വാസം. കംഹൻ അതിനു ശേഷം മൂകാസുരൻ എന്നും അറിയപ്പെട്ടു. തപോലക്ഷ്യത്തിനു വിഘ്‌നം നേരിട്ടതോടെ കോപിതനായ മൂകാസുരൻ ദേവലോകം ആക്രമിച്ചു. പിന്നീട് ദേവി, എല്ലാ ശക്തിയുമാർജിച്ച ശരീരം ധരിച്ച് മൂകാസുര നിഗ്രഹം നടത്തുകയായിരുന്നു. തുടർന്ന് ത്രിമൂർത്തികൾ ഈ ഭാവത്തിൽ ദേവിയെ കുടിയിരുത്തുകയും ചെയ്തു.


ഇങ്ങനെ ത്രിമൂർത്തികൾ പ്രതിഷ്ഠിച്ചതാണത്രെ ഇന്നു കാണുന്ന സകല ദേവതാ സ്വരൂപമായ മൂർത്തീ പ്രതിഷ്ഠ.പിന്നീട്, ശ്രീശങ്കരാചാര്യർ ഇവിടെയെത്തി തപസ്സു ചെയ്തു ദേവിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹം കണ്ട സ്വരൂപത്തിൽ ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇന്നു കാണുന്ന നാലു കരങ്ങളോടു കൂടിയ വിഗ്രഹം എന്നാണു വിശ്വാസം. അതിനു മുമ്പ് സ്വയംഭൂ ലിംഗം മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിൽ ഇന്നു നിലനിൽക്കുന്ന ആരാധനാ സമ്പ്രദായങ്ങളുമെല്ലാം ശ്രീ ശങ്കരാചാര്യർ  ചിട്ടപ്പെടുത്തിയതാണത്രെ. 


ശ്രീശങ്കരന്‍ പ്രതിഷ്ഠ നടത്തിയെന്നതാണ്‌ മൂകാംബിക ക്ഷത്രത്തിന്റെ പ്രധാന പ്രത്യേകത. പൂജയ്ക്കു വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടാണ്‌ മേല്‍ശാന്തി രാത്രിയില്‍ നടയടയ്ക്കുന്നത്‌. തുടര്‍ന്ന്‌ ദേവന്മാരുടെ പൂജകള്‍ നടക്കുന്നതായി വിശ്വസിക്കുന്നു. രാവിലെ നട തുറക്കുമ്പോള്‍ വിഗ്രഹത്തില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കാണാം. 'അകത്തുകണ്ടത്‌ പുറത്ത്‌ പറയരുതെന്നാണല്ലോ. അതുകൊണ്ട്‌ പലതും രഹസ്യമായിരിക്കുന്നു. ഏത്‌ ഭാവത്തില്‍ നമ്മള്‍ സങ്കല്‍പിച്ചുപ്രാര്‍ത്ഥിക്കുന്നുവോ ആ ഭാവത്തില്‍ അമ്മ നമ്മെ അനുഗ്രഹിക്കുന്നു. ക്ഷേത്രത്തിന്റെ പിറകിലായി ഒരു സ്ഥാനത്ത്‌ ശ്രീശങ്കരന്റെ ചിത്രം കാണാം. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം ഒരു മുറിയാക്കിമാറ്റിയിട്ടുണ്ട്‌. ഗണപതി, വീരഭദ്രന്‍, നഞ്ചുഠേശ്വരന്‍, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു എന്നിവരുടെ ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ട്‌.


ദേവീ സന്നിധിയിലെത്തണമെങ്കിൽ അമ്മ വിളിക്കണം എന്ന വിശ്വാസം തെക്കൻ കേരളത്തിലുണ്ട്. എത്ര സമയമെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയാലും മനസ്സിൽ ദേവിയുടെ വിളിയെത്തിയില്ലെങ്കിൽ കൊല്ലൂരിലേക്കുള്ള യാത്ര മുടങ്ങുമത്രെ. പാതിയിൽ മുടങ്ങിയ, ഇനിയും നടക്കാത്ത കൊല്ലൂർ യാത്രകളുടെ അനുഭവസാക്ഷ്യങ്ങൾ ഏറെയുണ്ട്.


Author:Unknown but grateful to him/her.