Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

September 04, 2009

ഞങ്ങള്‍‌ മുന്‍പന്തിയില്‍!

ഓണക്കാലത്ത് പറയാറുള്ള “കാണം വിറ്റും ഓണം ഉണ്ണണം” എന്നത് പോയി ഇപ്പോള്‍‌ “കാണം വിറ്റും മദ്യപിക്കണം” എന്നു പറയുന്നത് കൂടുതല്‍ ശരിയായിരിക്കുമെന്ന് താഴെപ്പറയുന്ന കണക്കുകള്‍‌ വ്യക്തമാക്കുന്നു.

തിരുവോണ ദിനത്തില്‍ കേരളീയര്‍ കുടിച്ചുതീര്‍ത്തത്‌ എത്രയാണേന്നറിയാമോ? 27.58 കോടി രൂപയുടെ വിദേശമദ്യമാണ്. കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ 337 ചില്ലറ മദ്യവില്‌പനശാലകളിലൂടെ തിരുവോണ ദിവസം മാത്രം വിറ്റത്‌ 22.08 കോടി രൂപയുടെ വിദേശമദ്യമാണത്രെ! ഇതിനു പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ 46 ചില്ലറ മദ്യവില്‌പനശാലകള്‍ വഴി തിരുവോണദിവസം അഞ്ചരക്കോടി രൂപയുടെ വിദേശമദ്യവും വേറേയും. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളായ ബിവറേജസ്‌ കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡിനും പുറമേ ബാറുകളിലൂടെ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ ദൈവത്തോട് തന്നെ ചോദിക്കണം. അത്‌ ഇതിലും എത്രയോ മടങ്ങായിരിക്കുമെന്നതില്‍‌ സംശയം വേണ്ടാ.

കഴിഞ്ഞവര്‍ഷം തിരുവോണദിവസം 15.62 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‌പന ഈ വര്‍ഷം 22 കോടി കടന്നിരിക്കുന്നത്‌. തിരുവോണ ദിവസത്തെ മദ്യവില്‌പനയില്‍ കരുനാഗപ്പള്ളി ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‌പനശാലയാണ്‌ മുന്നില്‍ - 15.98 ലക്ഷം. 14.98 ലക്ഷം രൂപയുടെ വില്‌പനയുമായി ചാലക്കുടിയാണ്‌ രണ്ടാം സ്ഥാനത്ത്‌.

ഓണക്കാലത്ത്‌ ഇതുവരെ 154.39 കോടി രൂപയുടെ വിദേശമദ്യമാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ വിറ്റിരിക്കുന്നത്‌. ഓണാഘോഷത്തിന്‌ പൂരാടദിവസം (തിങ്കളാഴ്‌ച) മാത്രമായി 34.13 കോടി രൂപയുടെ മദ്യമാണ്‌ വിറ്റത്‌. കഴിഞ്ഞ വര്‍ഷം ഉത്രാടദിവസത്തെ വില്‌പന 22.62 കോടി രൂപയായിരുന്നു. ഈ വര്‍ഷം 49 ശതമാനമാണ്‌ വര്‍ധന. എന്തൊരു വളര്‍ച്ച!

June 10, 2009

GPS-ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം

ഒരു വസ്‌തു ഒരു പ്രത്യേക സമയത്ത്‌ ഭൂമുഖത്ത്‌ എവിടെ നില്‍ക്കുന്നുവെന്ന്‌ കൃത്യമായി നിര്‍ണയിക്കാനാവുന്ന സാങ്കേതികവിദ്യയാണ്‌ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം (ജി.പി.എസ്‌.). ആദ്യകാലങ്ങളില്‍‌   ഈ ഉപകരണം മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിന്ന്‍  വളരെ ഉപകരിച്ചിരുന്നു. പരിഷ്കാരം കൂടിയപ്പോള്‍‌  മനുഷ്യന്‍‌ വന്യമൃഗങ്ങളേക്കാള്‍‌    മോശമായി പെരുമാറാന്‍‌ തുടങ്ങി. അതുകൊണ്ട് ഇനി  മനുഷ്യനെ നിയന്ത്രിക്കാനായിട്ടാണ്  ജി പി എസ്  ഉപയോഗിക്കുക.

 

ദൂരെനിന്നുകൊണ്ടുതന്നെ  ഓഫീസില്‍നിന്ന്‌  ' മുങ്ങുന്ന' റവന്യൂ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍  ഒരു വിദൂര നിരീക്ഷണ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തിയാല്‍   എങ്ങിനെയുണ്ടാകും? കര്‍ണാട സര്‍ക്കാര്‍‌  റവന്യൂ വകുപ്പ്‌  ജി പി എസ്  ഉപയോഗിക്കാന്‍‌ പോവുകയാണ്.  ഇത്  വളരെ സ്വാഗതാര്‍ഹമായ ഹൈടെക്‌   നീക്കമാണെന്നതില്‍‌ സംശയമില്ല.

ഇനി  ഗ്രാമസേവകനും താസില്‍ദാരുംകമ്പടികളും കുറച്ചെങ്കിലും സമയം ആപ്പീസില്‍ ചിലവാക്കുമെന്നാണ് തോന്നുന്നത്.  

 

കേരളത്തില്‍ കൊച്ചി സിറ്റി പോലീസിന്റെ രാത്രികാല പട്രോളിങ്‌ കാര്യക്ഷമമാക്കാന്‍ ഇതേ രീതിയിലുള്ള ജി.പി.എസ്‌. നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രാത്രികാല പട്രോളിങ്ങിനായി ജീപ്പുമായി പോകുന്ന പോലീസുകാര്‍ ഇടവഴികളില്‍ ജീപ്പ്‌ നിര്‍ത്തിയിട്ട്‌ ഉറങ്ങുന്നുവെന്ന പരാതി ഉണ്ടായപ്പോഴാണ്‌ അന്നത്തെ സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഈ സംവിധാനം നടപ്പാക്കിയത്‌.

 

‘മോന്തായം വളഞ്ഞാല്‍  അറുപത്തിനാലും വളയുമെന്നല്ലെ‘ പറയാറ്. താഴെയുള്ള ജോലിക്കാരുടെ  കുറ്റം കണ്ടുപിടിക്കുന്നതിന് മുന്‍പ്   മേലെയുള്ള മന്ത്രി തൊട്ട്  ജി പി എസ്  കഴുത്തിലണിയിച്ച് വിട്ടാല്‍  കുറച്ചു കൂടി ആശ്വാസമായേനേ!

Technorati Tags:

May 14, 2009

പൌരധര്‍മ്മം

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ടതില്ലല്ലോ. അപകടം സംഭവിച്ച ഉടനേയുള്ള ഒരു hour അതു കൊണ്ടാണ് ഗോള്‍‌ഡണവേര്‍സ് എന്നു പറയുന്നത്. പ്രതിവര്‍ഷം സംസ്ഥാനത്ത്‌ ശരാശരി 35,000ത്തില്‍ കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നതായാണ്‌ പോലീസ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

കൃത്യസമയത്ത്‌ ചികിത്സ ലഭിക്കാത്തതിനാലാണ്‌ ഇതില്‍ പലരും മരിക്കാനിടയാകുന്നത്‌. അപകടത്തില്‍പ്പെട്ടയാളെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചാലുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാണ്‌ പലരും റോഡപകടങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നതെന്നും പോലീസ്‌ സമ്മതിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്‌ ഡിജിപി പുതിയ ഉത്തരവിറക്കിയിട്ടുള്ളത്‌.ഇതു സമ്പന്ധിച്ച ഒരു പോലിസ് അറിയിപ്പാണ് താ‍ഴെ കൊടുത്തിരികുന്നത്.

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിച്ച്ചുവെന്നതിന്റെ പേരില്‍ ആരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന്‌ പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഡിജിപി രേഖാമൂലം ഉത്തരവിറക്കി. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചയാളില്‍ നിന്ന്‌ എന്തെങ്കിലും വിവരം അറിയാനുണ്ടെങ്കില്‍ അവരുടെ സൗകര്യമറിഞ്ഞ ശേഷം വീട്ടില്‍ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണം. വീട്ടില്‍ വെച്ച്‌ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ ഇവര്‍ അറിയിച്ചാല്‍ സൗകര്യപ്രദമാണെന്ന്‌ പറയുന്ന സ്ഥലത്ത്‌ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണമെന്നും തിരുവനന്തപുരം പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ സാക്ഷിപ്പട്ടികയിലും പിന്നീട്‌ കേസിന്റെ നൂലാമാലകളിലും പെടുത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ്‌ സംസ്ഥാനത്തെ എല്ലാ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷനുകളിലേക്കുമായി ഇത്തരമൊരു സര്‍ക്കുലര്‍ അയച്ചത്‌. പരിക്കേറ്റവരെ എത്രയും പെട്ടെന്ന്‌ ആസ്‌പത്രിയിലെത്തിക്കേണ്ടത്‌ പൗര ധര്‍മമാണെന്നും അങ്ങനെ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചവര്‍, സംഭവത്തിന്‌ നേരിട്ട്‌ ദൃക്‌സാക്ഷികളല്ലെങ്കില്‍ ഇവരെ കേസില്‍ സാക്ഷിപ്പട്ടികയില്‍ ചേര്‍ക്കരുത്‌. ആസ്‌പത്രിയിലെത്തിച്ചയാളെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം സാക്ഷിയാക്കേണ്ടി വന്നാല്‍ ഈ കാര്യം പ്രോസിക്യൂട്ടറുമായോ ജില്ലാ പോലീസ്‌ മേധാവിയുമായോ ആലോചിച്ച്‌ അഭിപ്രായം അറിഞ്ഞ ശേഷം വേണം മേല്‍നടപടിയെടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്‌. എല്ലാവരും സഹകരിച്ചാല്‍‌ മത്രമേ വിക്ടിംസിന് ആശ്വാസം ലഭിക്കൂകയുള്ളൂ.

May 11, 2009

ദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ

ദരിദ്രരെ കണ്ടെത്താനുള്ള ബി.പി.എല്‍.(BPL)സര്‍വേ May 19ന്‌ തുടങ്ങും.

സര്‍വേയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.

ഒരു പഞ്ചായത്തില്‍ 1200 മുതല്‍ 1400 വരെ ദരിദ്രകുടുംബങ്ങളെ മാത്രമേ ബി.പി.എല്‍.ആയി പരിഗണിക്കൂ.

Criteria:

*ഭിത്തിയില്ലാത്ത-ബലമായി കെട്ടിയിട്ടില്ലാത്ത വീടുകള്‍, ഓല മറച്ചുകുത്തിയ വീടുകള്‍ എന്നിവയ്‌ക്കും മരക്കൊമ്പിലോ പാലത്തിനടിയിലോ താമസിക്കുന്നവര്‍ക്കും കുടില്‍ അഥവാ മാടത്തിന്റെ പരിഗണന നല്‍കി BPL പട്ടികയിലേക്ക്‌ മാര്‍ക്ക്‌ നല്‍കും.

*ഓല, പുല്ല്‌, തകരം, പോളിത്തീന്‍ ഷീറ്റ്‌, പ്ലാസ്റ്റിക്‌ ഷീറ്റ്‌ എന്നിവകൊണ്ടുള്ള മേല്‍ക്കൂരയും മണ്‍ചുവരുകളുമുള്ള വീടുകളെ മോശപ്പെട്ട വീടെന്ന ഗണത്തില്‍പ്പെടുത്തി BPL പട്ടികയ്‌ക്ക്‌ പരിഗണിക്കും. ബാക്കി വീടുകളെല്ലാം മെച്ചപ്പെട്ട ഗണത്തില്‍പ്പെടും.

*സര്‍വേക്കായി രണ്ട്‌ ഫോറങ്ങളുണ്ടാകും. അതില്‍ 'എ' ഫോറം എല്ലാ വീടുകളുടെയും വിവരം രേഖപ്പെടുത്താനും 'ബി' ഫോറം BPL ലിസ്റ്റില്‍പ്പെടാന്‍ യോഗ്യതയുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുമാണ്‌.

*കുടുംബനാഥന്‍, കുടുംബനാഥ എന്നിവരുടെ വരുമാനമാര്‍ഗം, വസ്‌തുവകകളിലെ മുതലെടുപ്പ്‌, ശാരീരിക വൈകല്യങ്ങള്‍, പ്രായമായവര്‍, വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍, വൃദ്ധര്‍, അവശരായവര്‍ എന്നിവയെല്ലാം  BPL.പരിഗണനയിലേക്ക്‌ വരാവുന്ന കാര്യങ്ങളാണ്‌.

*കുടുംബത്തിന്റെ പ്രധാന തൊഴില്‍മേഖല മറ്റൊരു പരിഗണനാമാനദണ്ഡമാണ്‌. മാരകരോഗത്തിന്‌ അടിമപ്പെട്ടവര്‍, വിധവ, അവിവാഹിതയായ അമ്മ, ഭര്‍ത്താവ്‌ ഉപേക്ഷിക്കപ്പെട്ട സ്‌ത്രീ എന്നിവര്‍ക്കും പ്രത്യേക മാര്‍ക്കിലൂടെ BPL.ലിസ്റ്റിലേക്ക്‌ കടക്കാനാകും.

*കുടിവെള്ള സ്രോതസ്സ്‌, വീടിന്റെ വൈദ്യുതീകരണനില, കൈവശഭൂമിയുടെ വിസ്‌തൃതി, ആശ്രയ ഗുണഭോക്താവ്‌ എന്നിവയും BPL ലിസ്റ്റില്‍ ഇടം നേടാന്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്‌.

*അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായ അംഗങ്ങളുള്ള വീട്‌, 18നു താഴെ പ്രായമുള്ള അംഗങ്ങളുള്ള വീട്‌, സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരുടെ വീട്‌ എന്നിവയും ബി.പി.എല്‍.ലിസ്റ്റിന്റെ നിര്‍ണയത്തിന്‌ നോക്കും.

*ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം അടുക്കളകളില്‍ പാകം ചെയ്‌ത്‌ കഴിക്കുന്നവരെ വെവ്വേറെ കുടുംബങ്ങളായി പരിഗണിക്കും. സാമൂഹികവിഭാഗം, പിന്നാക്കവിഭാഗം, സര്‍ക്കാര്‍/സ്വകാര്യ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും വെവ്വേറെ പരിഗണന നല്‍കിയാണ്‌ BPL ലിസ്റ്റിലേക്ക്‌ പരിഗണിക്കുക.

 

*റേഷന്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, ഒറ്റപ്പെട്ട്‌ താമസിക്കുന്ന ദരിദ്രര്‍ എന്നിവരെ നിര്‍ബന്ധമായും സര്‍വേയില്‍ ഉള്‍പ്പെടുത്തും.

Important:

സര്‍വേ നടത്തുന്ന അധ്യാപകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തിരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്‌ത്‌ അനര്‍ഹരെ ലിസ്റ്റില്‍ കയറ്റാന്‍ പഞ്ചായത്ത്‌ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. അനര്‍ഹര്‍ ലിസ്റ്റില്‍ കയറിപ്പറ്റുന്നതടക്കമുള്ള പരാതികള്‍ പൂര്‍ണമായും ഒഴിവാക്കി ശരിയായ ദരിദ്രരെ കണ്ടെത്താനാണ്‌  സര്‍ക്കാര്‍ ശ്രമം.

 

Technorati Tags: