September 16, 2018

ശിവ ശിവ ഒന്നും പറയാവതല്ല !

എംജിയാറിന്റെ പിൻഗാമിയായിരുന്ന ജയലളിത കേരളത്തിലെ പല ക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്തി വന്നിരുന്നു. പലതും രഹസ്യമായിട്ടായിരുന്നു. അക്കൂട്ടത്തിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഉൾപ്പെടും. രണ്ടു പതിറ്റാണ്ടു മുമ്പ് ജോതിഷ പണ്ഡിതന് പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര് വഴിയാണ് ഈ ക്ഷേത്രത്തെ കുറിച്ച് ജയലളിത അറിയുന്നത് എന്ന ചില പത്ര റിപ്പോർട്ടുകളിൽ കാണുന്നു. അന്നു മുതൽ  തുടങ്ങിയതാണ് രാജരാജേശ്വര ക്ഷേത്രത്തിലെ  ജയലളിതയുടെ വഴിപാട്.
ജയലളിത രാജരാജേശ്വരന്റെ ദര്ശനത്തിനായി ക്ഷേത്രത്തിൽ  എത്തിയത് 2001 ജൂലായ് മൂന്നിനായിരുന്നു. ഈ ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തേക്ക് പകൽ  സമയങ്ങളിൽ  സ്ത്രീകൾക്ക് പ്രവേശനമില്ല. ഇത് മനസിലാക്കിയ അവർ  രാത്രിയാണ് തളിപ്പറമ്പിലെത്തിയത്.
കോഴിക്കോട് ആലത്തിയൂര് ഹനുമാന്ക്ഷേത്രത്തിലും തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലും അന്ന് ദര്ശനം നടത്തി. രാത്രി എട്ടുമണിക്ക് അത്താഴപൂജ കഴിഞ്ഞ ഉടന് ക്ഷേത്രനട അടയക്കും. ജയലളിത എത്തിയത് 8.50ന്. അത്രയും സമയം നട തുറന്നുകിടന്നു. പുഷ്പങ്ങള്കൊണ്ട് അലങ്കൃതമായ വെള്ളിക്കുടവുമായാണ് അവരെത്തിയത്.


Temple

ജയലളിത സമര്പ്പിച്ച വെള്ളിക്കുടം...കടപ്പാട് മാതൃഭൂമി 

പൊന്നിന്കുടവും വെള്ളിക്കുടവും നെയ്യമൃതും ഇവിടുത്തെ വഴിപാടാണ് എന്ന് മനസിലാക്കിയ ജയലളിത, കൊണ്ടുവന്ന വെള്ളിക്കുടം സമര്പ്പിച്ചതിന് പുറമെ പൊന്നിന്കുടം വഴിപാട് കഴിക്കുകയും ചെയ്തു. ഈ വഴിപാടിന് ശേഷം രാജരാജേശ്വരന്റെ ഉപദേവനായ അരവത്ത് ഭഗവാന്റെ സന്നിധിയിലെത്തി തേങ്ങ ഉടയക്കണം. എന്നാല് സുരക്ഷപ്രശ്നങ്ങള് മൂലം ഈ ചടങ്ങ് ഒഴിവാക്കിയാണ് ജയലളിത മടങ്ങിയത്.

No comments: