January 16, 2007

തിരുവള്ളുവർ


2000 വർഷങ്ങൾക്ക് മുന്പ് തമിഴിൽ രചിച്ച എറ്റവും മഹത്തായ ഒരു ഗ്രന്ഥമാണു തിരുക്കുരൽ. ഭഗവത്ഗീതയെപ്പോലെ പ്രാധാന്യം  അർഹിക്കുന്ന മഹത്തായ ശ്ലോക സമാഹാരമാണ് ഈ ഗ്രന്ഥം. തിരുക്കുരലിൽ പ്രതിപാദിക്കാത്ത ഒരു പ്രശ്നവും മനുഷ്യ ജീവിതത്തിലുണ്ടാകാൻ സാദ്ധ്യതയില്ല! ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട സംഗതികൾ തന്റെ സ്വത സിദ്ധമായ ശുദ്ധമായ തമിഴിൽ ഈരടികളായി തിരുക്കുരലിലൂടെ വള്ളുവർ നമ്മെ ഉപദേശിക്കുന്നു. തമിഴ് ഭാഷയുടെ വളർച്ചക്ക് തിരുക്കുരലിന്റെ സംഭാവന മഹത്തായതാണ്. അറുപതിലധികം ഉലക ഭാഷകളിൽ ഈ മഹാ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

1330 ഈരടി ശ്ലോകങ്ങളാൽ സമൃദ്ധമായ ഈ ഗ്രന്ഥം മൂന്ന് ഭാഗമായി വിഭജിച്ചിരിക്കുന്നു.10 ശ്ലോകങ്ങളുള്ള 133 അദ്ധ്യായങ്ങളാണ് മൊത്തം. മനുഷ്യധർമ്മത്തെ വെളിപ്പെടുത്തുന്ന 'അറം' ആണ് ഒന്നാമത്തേത്.38 അദ്ധ്യായങ്ങളാണ് ഇതിനുള്ളത്. 

'ധനം' ആണ് രണ്ടാമത്തേത്. സാമൂഹ്യ സാമ്പത്തീകമായ ഉപദേശങ്ങളടങ്ങിയ 70 അദ്ധ്യായങ്ങളാണിതിനുള്ളത്. 

മൂന്നാമത്തേത് 'കാമം'. 25 അദ്ധ്യായങ്ങള്കൊണ്ട ഈ വിഭാഗം ജീവിതത്തിലെ മാനസീക-വികാരങ്ങള്ക്ക് വഴികാട്ടുന്നു. തിരുവള്ളുവരുടെ ഓർമ്മക്കായി ചെന്നയിൽ നുങ്കംബാക്കത്ത് ഒരു ഓഡിറ്റോറിയം ഉണ്ട്. 'വള്ളുവർ കോട്ടം' എന്നാണിതിന്റെ പേര്. അതുപോലെ കന്യാകുമാരിയിലും 133 അടി പൊക്കമുള്ള ഒരു കരിങ്കൽ പ്രതിമ സ്ഥപിച്ചിട്ടുണ്ട്. ഈ പ്രതിമക്ക് 133 അടി ഉയരം കൊടുത്തത് തിരുക്കുരലിലെ മുന്പറഞ്ഞ 133 അദ്ധ്യായങ്ങളെ ഉദ്ധേശിച്ചാണ്. അതിൽ 38 പടികളുള്ള തറയ്ക് മുകളിലാണ് വള്ളുവരുടെ ശില സ്ഥിതി ചെയ്യുന്നത്. ഈ 38 പടികൾ 'അറം' എന്ന ഒന്നാം ഭാഗത്തിലെ 38 അദ്ധ്യായങ്ങളെ പ്രതിനിധീകരിക്കുന്നു. 

2037 കൊല്ലങ്ങൾക്കു മുന്പാണ് അനശ്വരമായ തിരുക്കുരൽ രചയിതാവ് ജനിച്ചത്. ജന്മസ്ഥലം ഇപ്പോഴത്തെ ചെന്നയിലെ മയിലൈ (മെയിലാപൂർ) എന്നാണെന്റെ അറിവ്. തമിഴ് കലണ്ടർ വള്ളുവരുടെ ജീവിതകാലത്ത് തുടങ്ങിയതാണ്. ദ്രാവിഡ രാഷ്ട്രീയ കക്ഷികൾ സമയോജിതമായി തിരുക്കുരൽ ഉദ്ദരിച്ചുകൊണ്ടാണ് പലപ്പോഴും പ്രസംഗിക്കുക. തമിഴ് നാടു സർക്കാർ ആഫീസുകളിലും ബസ്സുകളിലും കുരലിൽ നിന്നും അർത്ഥവത്തായ പല ഈരടികളും പകർത്തിയ ബോർഡുകൾ കാണാം. അതു പിൻപറ്റിയിരുന്നെങ്കിൽ പല പൊതു പ്രശ്നങ്ങളും ഒഴിവായിരുന്നിരിക്കും. അതോടെ തിരുക്കുരലിന്റെ മാഹാത്മ്യവും!

8 comments:

Raghavan P K said...

'തിരുക്കുരലി'ന്റെ രചയിതാവായ തിരുവള്ളുവരുടെ ജന്മദിനമാണു ഇന്ന്.

മനോജ് കുമാർ വട്ടക്കാട്ട് said...

തമിഴ്‌ ഭാഷയുടെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും നേരെ പിടിച്ച കണ്ണാടിയാണ്‌ 'തിരുക്കുരല്‍' എന്ന് കേട്ടിട്ടുണ്ട്‌.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുതന്നെ തമിഴ്‌ ഭാഷ നിലവിലുണ്ടായിരുന്നു എന്നത്‌ തന്നെ അതിന്റെ അഭിമാനം.

സു | Su said...

തോന്റിന്‍ പുകഴൊടു തോന്റുക അതിലാര്‍ തോന്റ്റലിന്‍ തോന്റാമൈ നന്റു.

ജനിക്കുന്നുവെങ്കില്‍, നല്ലവനായി ജീവിക്കാന്‍ വേണ്ടി ജനിക്കുക. അല്ലാത്തവര്‍ ജനിക്കാതിരിക്കുകയാണ് ഭേദം.

തിരുവള്ളുവരുടെ കാര്യങ്ങള്‍ എഴുതിയ ഈ പോസ്റ്റിനു നന്ദി.

chithrakaran ചിത്രകാരന്‍ said...

Dear Raghavan PK.,

ആ നാടിന്‌ അഭിമാനകരമായ ഒരു പൈതൃകമുണ്ട്‌... ഭാഗ്യവാന്മാര്‍ !!!!
ഈ പൊസ്റ്റിലൂടെ സമയോചിതമായി തിരുക്കുരളിനെക്കുരിച്ചും,തിരുവള്ളുവരെക്കുറിച്ചും എഴുതിയ താങ്കളോട്‌ നന്ദി പറയട്ടെ.

Rasheed Chalil said...

രാഘവ്ജീ തിരുക്കുരളിനെ കുറിച്ചും,തിരുവള്ളുവരെ കുറിച്ചും അറിവു പകര്‍ന്ന താങ്കള്‍ക്ക് നന്ദി.

Anonymous said...

I really wonder how U cud arrive at the ultimate contents of this thirukkurel w/o reading it in tamil! Really great.thanks a lot n appreciations too.
A V Ramachandran.

Raghavan P K said...

ബാംഗ്ലൂര്‍: തമിഴ്‌കവി തിരുവള്ളവരുടെ പ്രതിമ അനാച്ഛാദനം ചെയ്‌തു. കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്‌ത പന്ത്രണ്ടു മണിക്കൂര്‍ ബന്ദിനിടെയാണ്‌ തിരുവള്ളവരുടെ പ്രതിമ അനാച്ഛാദനം ചെയ്‌തത്‌. ബാംഗ്ലൂരില്‍ ബന്ദ്‌ ഭാഗികമാണ്‌.

അള്‍സൂര്‍ തടാകതീരത്ത്‌ നടക്കുന്ന ചടങ്ങില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കരുണാനിധിയാണ്‌ തിരുവള്ളവരുടെ പ്രതിമ അനാച്ഛാദനം ചെയ്‌തത്‌. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌. യെദ്യൂരപ്പ ആധ്യക്ഷത വഹിച്ചു.

ചടങ്ങ്‌ അലങ്കോലപ്പെടുത്തുന്നത്‌ തടയാനും ബന്ദിനെ നേരിടുന്നതിനുമായി കന്നഡ സംഘടനാ നേതാക്കളെയും 400 ഓളം പ്രവര്‍ത്തകരെയും ശനിയാഴ്‌ച പുലര്‍ച്ചെ യോടെ കരുതല്‍ തടങ്കലിലാക്കി. നഗരത്തില്‍ സുരക്ഷയ്‌ക്കായി 4000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്‌.

പ്രതിമ സ്ഥാപിച്ചിരിക്കുന്ന അള്‍സൂര്‍ തടാകമേഖലയാകെ രണ്ടു ദിവസമായി കനത്ത പോലീസ്‌ കാവലിലാണ്‌. ബന്ദ്‌ ജനജീവിതത്തെ ബാധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യെദ്യൂരപ്പ പറഞ്ഞു.

തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ ബാംഗ്ലൂരില്‍ തിരുവള്ളുവര്‍ പ്രതിമ സ്ഥാപിക്കുന്നത്‌. പകരമായി ആഗസ്‌ത്‌ 13ന്‌ കന്നഡ കവി സര്‍വജ്ഞയുടെ പ്രതിമ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ചെന്നൈയില്‍ അനാച്ഛാദനം ചെയ്യും.
A news report 09.08.09

Shyju S said...

കണ്ടാലുടനെ മുഖം മലര്‍ക്കെ ചിരിക്കുന്നതല്ല സ്നേഹം.തമ്മില്‍ കാണുമ്പോള്‍ മുഖം പ്രസന്നമാക്കുക.