September 11, 2009

പരാതി പ്രവാഹം

അദാലത്തില്‍ പരാതി പ്രവാഹം പാചകവാതക ദുരുപയോഗം തടയാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും -കണ്ണൂര്‍  കളക്ടര്‍  ഒര്  മാതൃഭൂമി റിപ്പോര്‍ട്ട്:-

പാചകവാതക വിതരണം സംബന്ധിച്ച്‌ പരാതികള്‍ ഏറുന്ന സാഹചര്യത്തില്‍ ഗ്യാസ്‌ ഏജന്‍സി ഓഫീസുകളിലും ഗോഡൗണുകളിലും പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ വി.കെ. ബാലകൃഷ്‌ണന്‍ പറഞ്ഞു. കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പാചകവാതക അദാലത്തില്‍ പരാതികള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദുരുപയോഗം നേരിടാന്‍ വേണ്ടി വന്നാല്‍ ക്രിമനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി. ജില്ലയില്‍ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഏജന്‍സി ഓഫീസുകളിലെ ബുക്കിങ്‌, സിലിണ്ടര്‍ വിതരണം, ലോഡുകള്‍ എത്തുന്നത്‌ തുടങ്ങിയ വിവരങ്ങള്‍ പ്രത്യേക സ്‌ക്വാഡ്‌ പരിശോധിക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഈ സ്‌ക്വാഡ്‌ പരിശോധന തുടങ്ങും. ഗരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഏജന്‍സി അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കണക്ഷന്‍ കിട്ടാന്‍ ഗ്യാസ്‌സ്റ്റൗവാങ്ങണമെന്ന്‌ വ്യവസ്ഥ പാടില്ലെന്നും സ്റ്റൗ വിതരണം ഏജന്‍സികളുടെ ചുമതലയല്ലെന്നും കളക്ടര്‍ പറഞ്ഞു. ആലുങ്കല്‍ ഏജന്‍സിക്ക്‌ കീഴിലുള്ള രണ്ട്‌ ഉപഭോക്താക്കള്‍ ബുക്ക്‌ ചെയ്‌തിട്ട്‌ കാലമേറെയായിട്ടും സിലിണ്ടര്‍ കിട്ടുന്നില്ലെന്ന്‌ പരാതിപ്പെട്ടു. ഈ രണ്ട്‌ പേര്‍ക്കും 48 മണിക്കൂറിനുള്ളില്‍ സിലിണ്ടറുകള്‍ നല്‍കി ആ വിവരം അറിയിക്കണമെന്ന്‌ കളക്ടര്‍ ഏജന്‍സിക്ക്‌ നിര്‍ദ്ദേശം നല്‍കി. ഏജന്‍സിയുടെ വിശദീകരണങ്ങളില്‍ തൃപ്‌തി തോന്നാതെ അദാലത്ത്‌ നിര്‍ത്തിവെച്ച്‌ റെയ്‌ഡ്‌ നടത്താനും തയ്യാറാകുമെന്ന്‌ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.
ഏജന്‍സി ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും മാന്യമായ പെരുമാറ്റം ഉണ്ടാകുന്നില്ലെന്നും നിരവധിപേര്‍ പരാതിപ്പെട്ടു. ജോലിക്കാരെ നിയന്ത്രിക്കാനും മാന്യമായി പെരുമാറുന്നുണ്ടോ എന്ന്‌ ഉറപ്പു വരുത്താനും ഏജന്‍സികളോട്‌ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ പരാതി വ്യാപകമായ ഏജന്‍സി ഓഫീസുകളിലേക്ക്‌ ഉദ്യോഗസ്ഥരെ കൊണ്ട്‌ ഫോണ്‍ വിളിപ്പിക്കുമെന്നും മോശം പെരുമാറ്റമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.
ഏജന്‍സി പരിധിയില്‍ അഞ്ച്‌ കിലോമീറ്ററിനുള്ളില്‍ സിലിണ്ടറിന്റെ വിലയല്ലാതെ കടത്തുകൂലി ഇനത്തില്‍ അധിക തുക ഈടാക്കിയാല്‍ നടപടി ഉണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ തകരാര്‍ സംഭവിക്കുന്നതായും യഥാസമയം പാചകവാതകം കിട്ടാത്തതായും പരാതി ഉയര്‍ന്നു.
ഓണ്‍ലൈന്‍ ബുക്കിങ്‌ കണ്ണൂരില്‍ കാര്യക്ഷമമല്ലെന്ന്‌ ഓയില്‍ കമ്പിനി അധികൃതര്‍ അദാലത്തില്‍ അറിയിച്ചു. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഗ്യാസ്‌ ഏജന്‍സികളില്‍ നേരിട്ട്‌ ബുക്ക്‌ ചെയ്യാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബുക്ക്‌ ചെയ്‌താല്‍ 10 ദിവസത്തിനകം സിലിണ്ടര്‍ കൊടുക്കാനാകുമെന്ന്‌ കമ്പനി അധികൃതരും അദാലത്തില്‍ അറിയിച്ചു.
പുതിയ കണക്ഷന്‍ കിട്ടാന്‍ വൈകുന്നതായും യഥാസമയം സിലിണ്ടറുകള്‍ നിറച്ചുകിട്ടുന്നില്ലെന്നും സിലിണ്ടറിന്‌ അധികപണം ഈടാക്കുന്നതായും ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും ഉപഭോക്താക്കളെ പലതവണ നടത്തിപ്പിക്കുന്നതുമായ പരാതികളാണ്‌ ഏറെയും ഉയര്‍ന്നത്‌. കണക്ഷന്‍ എണ്ണം കൂടിതയതാണ്‌ വിതരണത്തില്‍ കാലതാമസം വരുന്നതെന്നാണ്‌ ഏജന്‍സികള്‍ പറയുന്നതെന്നും കൂടുതല്‍ കണക്ഷന്‍ ഉള്ള ഏജന്‍സികള്‍ മുറിച്ച്‌ വേറെ ഏജന്‍സി കൊടുക്കാന്‍ നടപടിയുണ്ടാകണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. ഏജന്‍സികള്‍ക്കെതിരെ സപ്ലൈ ഓഫീസ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കിയാല്‍ നടപടി ഉണ്ടാവുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.
ഏജന്‍സികള്‍ പാചകവാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കാതെ റോഡരികുകളിലും കടത്തിണ്ണകളിലും വെച്ചു പോകുന്ന സ്ഥിതിയുണ്ടെന്ന്‌ മലയോര മേഖലയില്‍ നിന്നെത്തിയ ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. അപകട സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സിലിണ്ടറുകള്‍ വഴിയോരത്ത്‌ വെച്ച്‌ പോകാന്‍ പാടില്ലെന്നും അതത്‌ വീടുകളില്‍ തന്നെ എത്തിച്ചു കൊടുക്കണമെന്നും ഏജന്‍സികള്‍ക്ക്‌ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഇനി ഉപഭോക്താക്കളെ പിഴിഞ്ഞ്‌ പണമുണ്ടാക്കുന്നത്‌ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ സുധാവാസുദേവന്‍, കണ്ണൂര്‍, തളിപ്പറമ്പ്‌, തലശ്ശേരി താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഗ്യാസ്‌ ഏജന്‍സികള്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു

No comments: