April 29, 2009

പപ്പി ഷെയിം!

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ വൈകിയാണെങ്കിലും തിരിച്ചറിയാനും അതില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന്‌  പറഞ്ഞ്കൊണ്ടാണ്  തിരഞ്ഞെടുപ്പിന് മുന്‍പ് വരെ  സി.പി.എമ്മിന്റെ മുന്‍ യുവജന നേതാവും എം.പിയുമായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി കക്ഷി മാറിയത്. സത്യത്തില്‍ നരേന്ദ്ര മോഡിയുടെ വികസനമായിരുന്നല്ലോ ഇദ്ദേഹം പ്രശംസിച്ചിരുന്നത്. അപ്പോള്‍‌ ബി ജെ പിയിലല്ലെ ചേരേണ്ടത്?

 

കണ്ണൂരില്‍‌ പരിയാരത്ത്  ഒര് ആശുപത്രി  കൊണ്ടുവരാന്‍‌ പരിശ്രമിച്ച  ഒരാളാണ്  ഇപ്പോഴത്തെ സി എം പി നേതാവ്  എം വി ആര്‍‌.  പോരാതതിന്  അദ്ദേഹവും അബ്ദുള്ളയെപ്പോലെ സി.പി.എമ്മിന്റെ മുന്‍ യുവജന നേതാവും എം എല്‍‌  എ ഒക്കെയായിരുന്ന ഒരു കാ‍ലം ഉണ്ടായിരുന്നു.  അബ്ദുള്ളക്കുട്ടിയടക്കം സി.പി.എമ്മിലെ യുവജന നേതാക്കള്‍ പലരും അന്ന്‌   പരിയാരം ആശുപത്രി ഉദ്ഘാടന സമയം ഉടുത്ത മുണ്ടഴിച്ച് പ്രധിഷേധിച്ചെന്ന്‌  ആ നേതാവു തന്നെ വെളിപ്പെടുത്തിയിരുന്നത്  ഓര്‍ക്കുമല്ലോ! രാഷ്ട്രീയമാണല്ലോ , പ്രസംഗിക്കുന്നത് പ്രവര്‍ത്തിക്കണമെന്ന്‌  ആര്‍ക്കാണ്  നിര്‍ബന്ധം?

എ.പി.അബ്ദുള്ളക്കുട്ടി  തുടര്‍ന്ന് പറഞ്ഞത് , പത്ത്‌ വര്‍ഷം പാര്‍ട്ടി തന്ന എം.പി സ്ഥാനം ഉപയോഗിച്ച ശേഷം നന്ദികേട്‌ കാണിച്ചുവെന്ന്‌ എന്നെ ആക്ഷേപിക്കുന്നവരുണ്ട്‌. എം.പി എന്ന നിലയില്‍ തനിക്ക്‌ കിട്ടിയ വരുമാനത്തിന്റെ 80 ശതമാനം വരെ കൃത്യമായി പാര്‍ട്ടി തിരിച്ചുവാങ്ങിയിട്ടുണ്ട്‌. 10 കൊല്ലം കൊണ്ട്‌ 43 ലക്ഷം രൂപ പ്രകാശ്‌ കാരാട്ടിന്‌ സമ്പാദിച്ചുകൊടുത്ത എളിയ പ്രവര്‍ത്തകനായിരുന്നു ഞാന്‍.  കോണ്‍‌ഗ്രസ്സില്‍‌  ചേര്‍ന്നത് കൊണ്ട്  കിട്ടുന്ന വരുമാനത്തിന് കോട്ടം തട്ടുകയില്ലെന്നാണോ വിവക്ഷ!  ‍പത്തു വര്‍ഷം കഴിയാന്‍‌ എതാനും ദിവസങ്ങളുള്ളപ്പോള്‍ ഈ സംഗതി  വിളിച്ചു പറയുന്നതെന്തേ?  കണ്ണൂര്‍  വികസനത്തെപ്പറ്റി  എന്തെങ്കിലും പറയരുതോ?

April 27, 2009

ദോഷ-ജലം

ജലദോഷം...പിന്നെ പറയണ്ട - മൂക്കടപ്പ് , തുമ്മല്‍,  ചീറ്റല്‍‌ അങ്ങിനെ ഭവിഷ്യത്തുകള്‍  പലതാണ്. എണ്ണതേച്ചുള്ള കുളി, പിന്നെ കുളി കഴിഞ്ഞ് തല നല്ലവണ്ണം തോര്‍ത്താതിരിക്കുക, അങ്ങിനെ പല കാരണങ്ങളുമാവാം ഈ ദോഷത്തിന്  കൂട്ടുനില്‍ക്കുന്നത്‌. പകരാനും പ്രചരിപ്പിക്കാനും വളരെ എളുപ്പം.

അതിരിക്കട്ടെ, മൂക്കടപ്പ് സഹിക്കാതെ വന്നാല്‍‌ എന്തു ചെയ്യും?

വിക്സ് വേപ്പറബ്ബ് മൂക്കിന്‍ തടവി നോക്കും. ചൂടുവെള്ളത്തില്‍‌ കലക്കി ആവി ശ്വസിച്ച് നോക്കും. നല്ല ഏക്ടീവായിട്ടുള്ള ആളാണെങ്കില്‍‌ വിക്സ് ഏക്ക്ഷന്‍‌  500  പോലുള്ള ഗുളിക കഴിക്കും. ( ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രകാലത്തോളം പഴക്കമുണ്ട്  ‘വിക്സെന്ന’  മള്‍ടിനേഷനല്‍ ബ്രേന്റിന് ) ഇതൊന്നും റിയാക്ക്ഷന്‍   ഉണ്ടാക്കിയില്ലെങ്കില്‍  വല്ല വൈദ്യരേയോ  ഡോക്ടറേയോ  ശരണം പ്രാപിക്കും.  ഒന്നു തുമ്മിയാല്‍‌ പോലും ഡോക്ടറുടെ ചെന്നു കാണുന്നവരും കുറവല്ല.

 

വൈദ്യരാണെങ്കില്‍‌ ഒര്   തൈലം തരും. നസ്യം ചെയ്തോളാന്‍ പറയും. പേര് കേട്ടാല്‍‌ ആറ്റം ബോമ്പ് പോലുള്ള ഒര് സ്പോടക വസ്തുവാണെന്ന് തോന്നും. തെറ്റില്ല. ‘അണുതൈലം’ അതാണ് പേര്.  രണ്ടു തുള്ളി മൂക്കിലോട്ട് വിട്ടുനോക്കൂ. പിന്നെ ‘സ്പോടനം സ്പോടനം  തന്നെ മൂക്കില്‍‌!’ അമിതമായാല്‍‌ തുമ്മലും വിഷമിപ്പിക്കും. ഹെര്‍‌ണിയ പോലുള്ള പുതിയ പ്രശ്നങ്ങളും ഉണ്ടായേക്കും.

 

അല്ലോപ്പതിയിലാണെങ്കില്‍‌ മൂക്കടപ്പ് , തുമ്മല്‍,  ചീറ്റല്‍‌  ഇവക്കൊക്കെ സഡ്ഡന്‍‌ ബ്രേയ്ക്കിടാനുള്ള കുറേ മരുന്നുകളുണ്ട്. ജനറല്‍‌ പ്രാക്ടീഷനറാണെങ്കില്‍‌ നാസീവിയന്‍‌,  ഒട്രിവിന്‍‌  തന്നെന്നിരിക്കും. സ്പെഷലിസ്റ്റാണെങ്കില്‍‌  സ്പ്രേ ആയിരിക്കും നിങ്ങള്‍ക്ക്  എഴുതിത്തരിക. ആദ്യത്തെത് വിഷമാണെങ്കില്‍‌ രണ്ടാമത്തേത് സ്റ്റീറോയിഡ് ആകാനാണ് സാദ്ധ്യത. പേരു തന്നെ ഇന്ത്യക്കാരെ പറ്റിക്കാനുള്ളതാണ്. നാസ+വിന്‍‌, ഓട്ട+വിന്‍ ‌- ഡോക്ടര്‍മാര്‍ക്ക്  ഓര്‍ക്കാന്‍‌ എളുപ്പമുള്ളവ.

 

അതുശരി, എറ്റവും മുന്തിയ നാട് അമേരിക്കയാണല്ലോ. അമേരിക്കക്കാരന്‍‌ തുമ്മിയാല്‍‌ നമുക്ക് ജലദോഷം നിശ്ചയം.  മൂക്കടപ്പിന് അമേരിക്കക്കാര്‍‌‌  എന്തു മരുന്നാണ് ഉപയോഗിക്കുന്നത് ? ‘അഫ്രിന്‍‌’  ഡോക്ടറൂടെ ചീട്ടില്ലാതെ വാങ്ങാന്‍ കിട്ടുന്ന ഒരു നാസല്‍‌  സ്പ്രേ ആണിത്.  ഷെറിങ്ലോ എന്ന കമ്പനിയുടെതാണ്. ഇതിന്റെ പ്രോസസിങ് അറിഞ്ഞാല്‍‌ നമ്മളാരും ഇത്  ഉപയോഗിക്കില്ല. ഈ ജലദോഷ മരുന്നിനു വേണ്ടുന്ന ജലം സംഭരിക്കുന്നത്  ഇംഗ്ലീഷ്  ചാനലില്‍‌ നിന്നുമാണ്. ലോകത്തില്‍‌ എറ്റവും അധികം  കപ്പല്‍‌ ഗതാഗതമുള്ള, ബ്രിട്ടനും ഫ്രാന്‍സിനുമിടയിലുള്ള  ഈ കടലിലെ വെള്ളം എത്രമാത്രം അശുദ്ദമായിരിക്കുമെന്ന്  ഊഹിക്കാമോ? ചെന്നയിലെ കൂവം നദിയിലെ വെള്ളത്തിനും കണ്ണൂരിലെ പടന്ന തോട്ടിലെ വെള്ളത്തിനും എക്സ്പോര്‍ട്ട്  ഓഡര്‍‌  കിട്ടുന്ന കാലം വിദൂരത്തിലല്ല!

Technorati Tags:

വയറ്റില്‍ ഡോക്ടറുടെ കൈയുറ

രോഗിയും ഡോക്ടരും തമ്മിലുള്ള ബന്ധം വിശ്വാസത്തിന്റെ പേരിലുള്ളതാണ്. ആ വിശ്വാസ ലംഘനത്തിന്ന്‍ പാത്രീഭൂതരാകുന്ന  രോഗികളുടെ  സ്തിതി ദയനീയമാണ്.  നഷ്ടപരിഹാരം നല്‍കി നില‍നിര്‍ത്താന്‍‌  കഴിയുന്ന ഒന്നല്ല വിശ്വാസം. ഓപറേഷന്‍‌ തീയേറ്ററുകളില്‍‌ വിവിധ ഉപകരണങ്ങള്‍‌ കൈകാര്യം ചെയ്യുന്ന്തിനനും  ഓപറേഷന്‍ കഴിഞ്ഞാല്‍‌ എണ്ണി നോക്കി തിട്ടപ്പെടുത്തുന്നതൊക്കെ പ്രൊസീജറിലുണ്ട്. ഡോക്ക്ടറൂടെ അശ്രദ്ധക്ക് കഷ്ടമനുഭവിക്കുന്ന ആള്‍ക്കാരുടെ കൂട്ടത്തില്‍ വേറൊരു സംഭവം കൂടി ചേര്‍ക്കപ്പെടുന്നു.  നടന്നത്  2003-ലാണെങ്കിലും ഇതിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെടുന്നില്ല.

വാര്‍ത്ത:-

പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ ഡോക്ടറുടെ കൈയുറ വയറ്റിലകപ്പെട്ട സംഭവത്തില്‍ കായംകുളം സ്വദേശി മൈമുനത്ത്‌ ബീവിക്ക്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ്‌ എ. ലക്ഷ്‌മിക്കുട്ടിയുടെ നിര്‍ദ്ദേശാനുസരണം 15,000 രൂപ നഷ്ടപരിഹാരം നല്‍കി. ശസ്‌ത്രക്രിയ നടത്തിയ ഡോ. രാധമ്മയില്‍ നിന്നാണ്‌ ആരോഗ്യവകുപ്പ്‌ തുക ഈടാക്കിയത്‌. ആലപ്പുഴ കടപ്പുറം വനിതാആസ്‌പത്രിയില്‍ 2003 മെയ്‌ 13നാണ്‌ ഡോ. രാധമ്മ, പരാതിക്കാരിയെ ശസ്‌ത്രക്രിയ ചെയ്‌തത്‌. 21ന്‌ മൈമുനബീവി ആസ്‌പത്രി വിട്ടു. വയറുവേദനയെ തുടര്‍ന്ന്‌ ഇതേ ഡോക്ടറെ സമീപിച്ചെങ്കിലും അവഗണിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എക്‌സ്‌-റേ എടുത്ത്‌ പരിശോധിച്ചപ്പോള്‍ കൈയുറ കണ്ടെത്തി. തുടര്‍ന്ന്‌ ഒക്‌ടോബര്‍ രണ്ടിന്‌ ഓപ്പറേഷന്‍ നടത്തി ഇത്‌ പുറത്തെടുത്തു -മൈമുനയുടെ പരാതിയില്‍ പറയുന്നു.

ഇതുപോലുള്ള എത്രയെത്ര വാര്‍ത്തകള്‍‌!

Technorati Tags:

April 13, 2009

പ്രീയ വധൂവരന്മാരെ...

പുതിയ നിയമമനുസരിച്ച് കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇത് പൊതു അറിവിനു വേണ്ടിയുള്ളതാണ്. കൃത്യമായ വിവരങ്ങള്‍ക്ക് അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ സമീപിക്കുക.

1. വിവാഹത്തില്‍ ഏര്‍പ്പെടുന്ന കക്ഷികളില്‍ വരന് 21 വയസ്സും വധുവിന് 18 വയസ്സും തികഞ്ഞിരിക്കേണ്ടതാണ്.
2. ഏത് പള്ളിയില്‍ / സ്ഥാപനത്തില്‍ വെച്ചാണോ വിവാഹം നടക്കുന്നത് ആ പള്ളി/ സ്ഥാപനം നിലകൊള്ളുന്ന തദ്ദേശഭദണ സ്ഥാപനത്തിലായിരിക്കണം രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതാണ്.

3. വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ ഫോറം ഒന്നില്‍‌ മെമ്മോറാണ്ടം ഡ്യൂപ്ലിക്കേറ്റ് സഹിതം തയ്യാറാക്കേണ്ടതും, 4 സെറ്റ് ഫോട്ടോ, വയസ്സ് തെളിയിക്കുന്നതിനാവശ്യമായ സ്കൂള്‍ രേഖകള്‍, മതാചാര പ്രകാരം നടന്ന വിവാഹത്തിന്റെ സംഗതിയില്‍ ബന്ധപ്പെട്ട മതാധികാര സ്ഥാനം നല്‍കുന്ന വിവാഹ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് എന്നിവ വിവാഹം നടന്ന് 45 ദിവസത്തുനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം രജിസട്രേഷന്‍ ഫീസ് അടക്കേണ്ടതുമാണ്. (ഫോറം അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ / പഞ്ചായത്തില്‍ ലഭ്യമാണ്)

4. ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം നടന്നതും 45 ദിവസ കാലയളവിനുള്ളില്‍ മെമ്മോറാണ്ടം ഫയല്‍ ചെയ്യാതിരിക്കുകയും , അപ്രകാരം വിവാഹം നടന്ന തീയ്യതി, മുതല്‍ ഒരു വര്‍ഷക്കാലാവധി കഴിയാത്തതുമായ വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിര്‍ദ്ദേശം 3 ല്‍ പറയുന്ന രേഖകള്‍ക്ക് പുറമെ ഒരു ഗസറ്റഡ് ഓഫീസറില്‍ നിന്നോ പാര്‍ലമെന്റ് അംഗത്തില്‍ നിന്നോ, നിയമ സഭാ അംഗത്തില്‍ നിന്നോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തില്‍ നിന്നോ 2 -ാം നമ്പര്‍ ഫോറത്തിലുള്ള ഒരു പ്രഖ്യാപനം ഹാജരാക്കേണ്ടതാണ്. .

5. ഈ ഉത്തരവ് നിലവില്‍ വന്നതിന് ശേഷം നടന്നതും വിവാഹം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതുമായ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടുകൂടിയും പിഴ ഒടുക്കിയുമാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിക്കായി അയക്കുന്നതിന് നിര്‍ദ്ദേശം 3 ല്‍ പറയുന്ന മെമ്മോറാണ്ടവും അനുബന്ധ രേഖകള്‍ക്കും പുറമെ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചിട്ടുള്ളസംയുക്ത അപേക്ഷ, ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം, 2-ാം നമ്പര്‍ ഫോറത്തില്‍ മെമ്പറുടെ സാക്ഷ്യപത്രം തുടങ്ങിയവ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഹാജരാക്കേണ്ടതാണ്.

6. ഈ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മെമ്മോറാണ്ടം ഈ ചട്ടം നിലവില്‍ വന്ന തീയ്യതി (29-2-2008) മുതല്‍ രു വര്‍ഷ കാലയളവിനുള്ളില്‍ നിര്‍ദ്ദേശം 3 ല്‍ പറയും പ്രകാരം സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ അപ്രകാരം ചട്ടം നിലവില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ നിര്‍ദ്ദേശം 4 ല്‍ പറയും പ്രകാരമേ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍വ്വാഹമുള്ളൂ.

7. രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.