December 26, 2006

സുനാമി- ഒരു് ഓര്‍മ്മക്കുറിപ്പു്

സുനാമിദുരന്തം നടന്നിട്ട്‌ ഇന്നേക്ക്‌ രണ്ടുവര്‍ഷംകഴിഞ്ഞു. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും തീവ്രമായ പ്രയത്നം ഒരു പരിധി വരെ ദുരന്തബാധിതരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു എന്നതില്‍ അല്പം സമാദാനിക്കാം. എങ്കിലും, എത്രയോ പ്രശ്നങ്ങള്‍ അവശേഷിക്കുകയാണ്‌. അന്നു്‌ പ്രളയമായിരുന്നു. സര്‍വത്ര പ്രളയം. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളെ ഒന്നൊഴിയാതെ തിരമാലകള്‍ ആഞ്ഞടിച്ചു. കടലിലും കടല്‍ക്കരയിലും ജനിച്ചു വളര്‍ന്ന മുക്കുവര്‍പോലും ഭയന്നു വിറച്ചു. പല കൊടുങ്കാറ്റും കടല്‍ ക്ഷോഭവും അവര്‍ കണ്ടിട്ടുണ്ട്‌. ചെന്നയ്ക്ക്‌ വടക്ക്‌ എരണാവൂര്‍ ബീച്ചില്‍ 1998-ല്‍ ഒരു കപ്പല്‍തന്നെ കൊടുങ്കാറ്റില്‍പെട്ടു കരക്കെത്തിയിരുന്നു. ഇരുപത്തഞ്ചു വര്‍ഷങ്ങല്‍ക്കകം കടല്‍ ഏകദേശം ഒരു കിലോമീറ്ററെങ്കിലും ഈ ഗ്രാമത്തിന്റെ കരയെ കീഴടക്കിയിട്ടുണ്ടു്‌. ഇതൊക്കെയാണെങ്കിലും 2004 ഡിസംബര്‍ 26-ന്‌ ഉണ്ടായ ദുരന്തം ജനങ്ങള്‍ക്കു്‌ പുതിയ ഒരു അനുഭവമായിരുന്നു. 'സുനാമി' എന്ന പേര്‌ അന്നാണു ആദ്യമായി ജനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്‌. ഔദ്യോഗിക കണക്കനുസരിച്ച്‌ 8009 പേര്‍ മരിച്ചു.പതിനായിരക്കണക്കിനു്‌ വീടുകള്‍ തറമട്ടമായി. നിരാലംബരായ സാധാരണക്കാരില്‍ സാധാരണക്കാരായ തീരദേശവാസികളെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരിക എന്നതായിരുന്നു സര്‍ക്കാരിനും വിവിധ സന്നദ്ധസംഘടനകള്‍ക്കും മുന്നിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ഇതില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്ന ദൌത്യം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഭാഗികമായെ വിജയിച്ചുള്ളൂ. ചെന്നയിലും ചെന്നൈക്ക്‌ വടക്കുള്ള ചിന്നക്കുപ്പം, ഏരണാവൂര്‍, എണ്ണൂര്‍ക്കുപ്പം, താളംകുപ്പം, നൊച്ചിക്കുപ്പം പോലുള്ള കടല്‍ക്കരയില്‍ വസിച്ചിരുന്നവരുടെ പുനരധിവാസം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളുടെ സംരക്ഷണത്തിലാണു്‌ പലരും ഇപ്പോഴും കഴിയുന്നത്‌. കടല്‍ത്തീരം വിട്ടു മാറി താമസിക്കാന്‍ ഇവര്‍ തയ്യാറല്ല. ആവരുടേ ഉപജീവന മാര്‍ഗ്ഗം കടലിലാണു.കടലിനടുത്തായി സ്ഥലം ഇല്ല താനും. അങ്ങിനെയുള്ള ഊരാക്കുടുക്കുകള്‍ പലതും പുനരധിവസിപ്പിക്കലില്‍ വിലങ്ങു തടിയാവുന്നു. നല്ല വീടുകളും സ്ഥലവും കാണുമ്പോള്‍ ദുരിതമനുഭവിക്കാത്തവര്‍ കൂടി രാഷ്ട്രീയക്കാരുടെ സ്വാധീനമുപയോഗിച്ച്‌ അര്‍ഹരായവരുടെ വയറ്റിലടിക്കുന്നുതും വിരളമല്ല. ഇനിയുമൊരു സുനാമി ഉണ്ടാകരുതെ എന്നു പ്രാര്‍ത്ഥിക്കുന്നു.

3 comments:

Raghavan P K said...

ഇനിയുമൊരു സുനാമി ഉണ്ടാകരുതെ എന്നു പ്രാര്‍ത്ഥിക്കുന്നു.

സു | Su said...

സുനാമി വന്നുപോയിട്ട് രണ്ടുവര്‍ഷമായിട്ടും, ഒരു സഹായവും ലഭിച്ചില്ലെന്ന് പറയുന്ന ജനങ്ങളെ ടി.വി. യില്‍ കണ്ടു. എല്ലാവരോടും ദുരിതാശ്വാസം എന്നും പറഞ്ഞ് പണപ്പിരിവ് നടത്തിയിട്ട്, പലരും എവിടെപ്പോയി എന്നറിയില്ല.

Anonymous said...

പ്രിയരാഘവന്‍ സാര്‍,
ഇന്നാണ്‍ ഇത് കണ്ടത്. അങ്ങ് ഈ പോസ്റ്റിട്ട് ഇത്രെമ്മ് ക്കാലം കഴിഞിട്ടും , പാവ്വം തീരദേശ്ശവാസികള്‍ പലരും താല്‍ക്കാലികം എന്ന് പറഞ്ഞ് അന്ന് നിര്‍മ്മിച്ച അതേ റ്റിന്‍ ഷെഡ്ഡുകളില്‍ത്തന്നെ.അവര്‍ക്കായി ഇവിടെ പിരിച്ചെടുത്ത കാശിന്‍റെ ഒരംശമെങ്കിലും അവര്‍ക്കായി ചിലവാക്കിയിരുന്നെങ്കി എത്ര രക്ഷപ്പെട്ടേനെ പാവങ്ങള്‍.ഒരു മഴക്കാലം കൂടി വരുമ്പോ ചോര്‍ന്നൊലിക്കന മേല്‍ക്കൂരേം, മുട്ടോളം വെള്ളം നിറഞ്ഞ മുറികളും, കക്കൂസ്സില്‍നിന്നുള്ള മലിനജലം കലര്‍ന്ന “കുടിവെള്ളം“ തരുന്ന പൈപ്പുകളും. കഷ്ടം.